ഞാലിപ്പൂവൻ വാഴപ്പൂ പോലെ
ഞാറ്റുവേലക്കുളിരു പോലെ
ഞാനിന്നൊരു നാടൻ പെണ്ണിൻ
നാണം പൊത്തിയ ചിരി കണ്ടു (ഞാലിപ്പൂവൻ)
ഓരോ തേനിതളിനുള്ളിലും അതിനോരോ രത്നങ്ങളായിരുന്നു
അതിലൊന്നെടുത്തൊരു നക്ഷത്രമാക്കി ഞാൻ
അവളെയലങ്കരിക്കും (ഞാലിപ്പൂവൻ)
ഓരോ പൊൻചിറകിനുള്ളിലും അതിനോരോ സ്വപ്നങ്ങളായിരുന്നു
അതിലൊന്നിറുത്തൊരു പൂത്താലിയാക്കി ഞാൻ
അവൾക്കു തിരിച്ചു നൽകും (ഞാലിപ്പൂവൻ)
ഓരോ പൂങ്കുളിരിനുള്ളിലും അതിനോരോ ദാഹങ്ങളായിരുന്നു
അതിലൊന്നിൽ എന്നിലെ പനിനീർ നിറച്ചു ഞാൻ
അവൾക്കു കൊടുത്തയയ്ക്കും (ഞാലിപ്പൂവൻ)