മണ്ണിൽ പെണ്ണായ് പിറന്ന തെറ്റിനു
മാപ്പു തരൂ, മാപ്പു തരൂ! (മണ്ണിൽ)
ഈശ്വരനുണ്ടെങ്കിൽ ഈശ്വരൻ കൂടിയും
ഇന്നു ഞങ്ങളെ കൈവെടിഞ്ഞൂ!
നിറഞ്ഞ നിർവ്വികാരാന്ധകാരങ്ങളിൽ
നിശ്ശബ്ദമോഹങ്ങളലിഞ്ഞു ഞങ്ങൾ തൻ-
നിശ്ശബ്ദമോഹങ്ങളലിഞ്ഞു !
കവികൾക്കു വസന്തങ്ങളായിരുന്നു ഞങ്ങൾ
കാമുകർക്കു ദേവതകളായിരുന്നു
മാറിൽ പടർത്തി, മടിയിൽ കിടത്തി
മുഖസ്തുതികൊണ്ടവർ മയക്കി! (മണ്ണിൽ)
വിശന്നപ്പോൾ, ഞങ്ങളുണർന്നപ്പോൾ
വിൽപനവസ്തുക്കളായ് , തെരുവിലെ
വിൽപന വസ്തുക്കളായ്!
പൊയ്മുഖം വച്ചുകൊണ്ടീവഴിത്താരയിൽ
നിങ്ങൾ ഞങ്ങളെ കല്ലെറിഞ്ഞു
മനുഷ്യപുത്രനെത്തേടി വന്നെത്തിയ
മഗ്ദലന മറിയങ്ങൾ ഞങ്ങൾ , ഇന്നത്തെ
മഗ്ദലനമറിയങ്ങൾ ഞങ്ങൾ! (മണ്ണിൽ)