കരയാതെന്നോമനക്കുഞ്ഞേ എന്റെ
കരളായ് വളര്‍ത്തും ഞാന്‍ നിന്നെ
ഉയരും വിശപ്പിന്‍ വിളിയില്‍ നിന്നും
ഉടലാര്‍ന്നു നീയുമീ മണ്ണില്‍
ഉടയോരില്ലാതെയീമട്ടില്‍ എത്ര
ചുടുചോരക്കുഞ്ഞുങ്ങള്‍ നാട്ടില്‍
എറിയപ്പെടുന്നുണ്ടു നീളെ
ആരുമറിയാതെ ചാകുന്നകാലേ
അവരോടു ചെയ്യും അനീതി
അതിന്‍ പ്രതികാരം ചെയ്യുവാനായി
വളരൂ നീയോമനക്കുഞ്ഞേ
എന്റെ കരളായ് വളര്‍ത്തും ഞാന്‍ നിന്നെ
കരയാതെന്നോമനക്കുഞ്ഞേ എന്റെ
കരളായ് വളര്‍ത്തും ഞാന്‍ നിന്നെ