അന്തരാത്മാവിലീ ജന്മമേല്പിച്ച
നൊമ്പരങ്ങളുമായിങ്ങണഞ്ഞു നാം
ഒക്കെയും മറന്നൊന്നിനി പാടുവാൻ
ഒട്ടു നേരമൊരുമിച്ചിരിക്കുവാൻ
ദാഹനീർ നുകരാതെ പിരിഞ്ഞു പോം
സ്നേഹതപ്തമൊരാത്മാവു പോലവേ
മൺ ചുവരിലെ കൽ വിളക്കിൽ തിരി
മങ്ങി മങ്ങി കെടുന്നത് കണ്ടു നാം
പാടുവാൻ മറന്നു പോയ് ഒന്നുരി
യാടുവാനും കഴിയാതിരുന്നു നാം
സാന്ത്വനത്തിന്നമൃത സംഗീതമീ
സാന്ദ്രമൗനത്തിൽ നിന്നു നുകർന്നു നാം
വേർ പിരിയുവാനാകിലും ഈയൊത്തു
ചേരലെത്ര മധുരമെന്നോർത്തു നാം
വേദനിക്കിലും വേദനിപ്പിക്കിലും
വേണമീ സ്നേഹ ബന്ധങ്ങളൂഴിയില്‍